ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77. 67 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 74.04 ശതമാനമായിരുന്നു പോളിംഗ്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് പലയിടത്തും രാത്രി വരെ നീണ്ടു നിന്നു. രാത്രി വൈകി പോളിംഗ് അവസാനിച്ച ബൂത്തുകളിലെ കണക്കുകൾ കൂടി ക്രോഡീകരിച്ചാൽ മാത്രമെ അന്തിമ പോളിംഗ് ശതമാനം വ്യക്തമാവുകയുള്ളു. പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ഇത്തവണ പോളിംഗ് കുത്തനെ ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് 73.37 ശതമാനവും, പത്തനംതിട്ടയിൽ 74.04 ശതമാനവും, തൃശൂരിൽ77.49 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വയനാടിന്റെ ചരിത്രത്തിലെ ഏററവും ഉയർന്ന പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത് 80.01 ശതമാനം. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്.