റിസർവ് ബാങ്കിന്റെ 2018-19 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പുറത്തിറക്കി. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്നും സർക്കാരിന് 1.76 ലക്ഷം കോടി രൂപ കൈമാറിയതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഫലപ്രദമായ കണ്ടീജൻസി ഫണ്ടിൽ കുറവുണ്ടായതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട്. 1.96 ലക്ഷം കോടി രൂപയായാണ് കണ്ടീജൻസ് ഫണ്ട് കുറഞ്ഞത്.
2019 ജൂൺ 30 വരെയുള്ള കണക്ക് അനുസരിച്ച് 1,96,344 കോടി രൂപയാണ് കണ്ടീജൻസി ഫണ്ടിൽ മിച്ചമുള്ളത്. 2018 ജൂലൈ 30ന് ഇത് 2,32,108 കോടി രൂപയായിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം റിപ്പോർട്ട് ചെയ്ത തട്ടിപ്പ് കേസുകളിൽ 15 ശതമാനത്തിന്റെ വർദ്ധന. തട്ടിയെടുത്ത പണത്തിന്റെ അളവിൽ 73. 8 ശതമാനവും വർദ്ധനവ് ഉണ്ടായി എന്നാണ് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 6801 ബാങ്കിംഗ് തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 71,542.93 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.