ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകം പ്രതികൾക്ക് പറ്റിയ കയ്യബദ്ധമെന്ന് അഡ്വ.സി.പി.ഉദയഭാനു. ക്വട്ടേഷന്‍ നല്‍കിയത് ബന്ദിയാക്കാനാണ്. കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എല്ലാം ചെയ്തത് ചക്കര ജോണിയും രഞ്ജിത്തും ചേര്‍ന്നാണെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഉദയഭാനു പൊലീസിന് മൊഴി നല്‍കി. നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു.
ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാംപ്രതിയായ അഡ്വ. സി.പി. ഉദയഭാനുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അന്വേഷണസംഘം ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങാന്‍ തയ്യാറാകുന്നതിനിടെയായിരുന്നു അറസ്റ്റ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഉദയഭാനു. രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു.
കേസില്‍ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ഉചിതമായ കേസാണിതെന്നു വിലയിരുത്തിയാണു ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്. കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ ഉദയഭാനുവിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു.