ബിനീഷിനെ വീട്ടിൽ നാടകീയരംഗങ്ങൾ അരങ്ങേറുന്നു. ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി ബന്ധുക്കളെ പൊലീസ് തടഞ്ഞു. ബിനീഷിന്‍റെ ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്‍റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബിനീഷിൻ്റെ ഭാര്യയെയും കുഞ്ഞിനെയും ഭാര്യയുടെ മാതാപിതാക്കളെയും വീട്ടിനുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നതായി ബന്ധുവിന്‍റെ പരാതി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെയാണ് പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്. പൂജപ്പുര പൊലീസിലാണ് ബിനീഷിൻ്റെ അമ്മാവൻ പ്രദീപ് പരാതി നൽകിയത്. ബന്ധുക്കളെ കാണാനോ സംസാരിക്കാനോ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഇതിന് പുറമെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നൽകിയിട്ടുണ്ട്. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. കന്‍റോണ്‍മെന്‍റ് അസി.പൊലീസ് കമ്മീഷണർ സുരേഷ് ബാബു ബിനീഷ് കോടിയേരിയുടെ വീട്ടിലെത്തി. ഇഡി ഉദ്യോഗസ്ഥർ അസി.കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുകയാണ്.