യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ മാറ്റി. കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് നടപടി. കേസില്‍ അന്വേഷണം കൂടുതല്‍ സിപിഐഎം നേതാക്കളിലേക്ക് നീണ്ടതാണ് റഫീക്കിനെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ കാരണമെന്നാണ് സൂചന. ഫോണിലൂടെയായിരുന്നു റഫീക്കിനെ മാറ്റിയ വിവരം അറിയിച്ചത്.
എറണാകുളത്തേക്കാണ് റഫീക്കിനെ മാറ്റിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് ഫോണില്‍ വിളിച്ച് എറണാകുളത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് എസ് പി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടങ്ങിയതോടെ പീതാംബരന്റെയും കൂട്ടരുടെയും പ്രതികാരം എന്ന പാര്‍ട്ടി വാദത്തില്‍ നിന്നും മാറി, കൂടുതല്‍ സിപിഐഎം പ്രവര്‍ത്തകരുടെയും മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി.
കൊലപാതകത്തില്‍ സിപിഐഎം നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രതികള്‍ക്ക് താമസിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ ഇടം നല്‍കിയതിന്‍രെയും, നിയമോപദേശം നല്‍കിയതിന്റെയും വിവരങ്ങള്‍ വെളിപ്പെട്ടു. കൂടാതെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ പൊട്ടക്കിണറ്റില്‍ വ്യാജ ആയുധങ്ങള്‍ ഇട്ടത് സിപിഐഎം പ്രവര്‍ത്തകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.