പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടി. അഞ്ച് പതിറ്റാണ്ടുകാലം കുഞ്ഞൂഞ്ഞിനെ മാത്രം തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാര്‍ അവരുടെ വാല്‍സല്യം കാണിച്ചു. ഇന്ന് ഉമ്മൻചാണ്ടി എന്ന തന്ത്രശാലിയായ നേതാവില്ലാതെ കോൺഗ്രസ് രാഷ്ട്രീയം ഒരു വർഷം പിന്നിടുന്നു. ആള്‍ക്കൂട്ടമില്ലാതൊരു ഉമ്മന്‍ചാണ്ടിയെ ആരും കണ്ടുകാണില്ല. കയ്യകലത്തുനിന്ന് കാര്യംകാണാം, ചെവിയരികത്ത് വന്ന് ദുരിതം പറയാം. കേള്‍ക്കാനും പറയാനും, കാണാനും കരുതാനും ഒരു നേതാവില്ലാതെ നേരംപുലര്‍ന്ന ദിനമാണ് ജൂലൈ 18.
നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അനുയായികളില്ലാത്തൊരു വാര്‍ഡ് പോലും കേരളത്തില്‍ ഉണ്ടായിരുന്നില്ല. മരണംകൊണ്ട് മുറിവേറ്റവര്‍ പുതുപ്പള്ളിയിലെ കല്ലറയില്‍ ഹൃദയംകൊണ്ട് ഇങ്ങനെ എഴുതിവച്ചു. ‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ടാകുകയാണ്. ഏറെ വേദനിപ്പിച്ച വേർപാടിന്‍റെ ഓർമ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി കോൺഗ്രസ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരുവർഷം മുന്നിൽ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആൾക്കുട്ടവും ആൾക്കൂട്ടത്തിന്‍റെ നേതാവായ കുടുംബനാഥനില്ലാത്തതിന്‍റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കു വയ്ക്കുന്നത്.