നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻ വി എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. എൻവിഎസ് 02 ഉപഗ്രഹത്തിന്റെ വാൽവുകളിൽ സാങ്കേതിക തകരാർ കണ്ടെത്തി. ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാൻ കഴിയില്ല. നിലവിലെ ഭ്രമണപഥത്തിൽ വച്ച് ദൗത്യം വിജയകരമാക്കാൻ ഉദ്ദേശിച്ച വഴികൾ തേടുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ പിൻഗാമികളാണ് ഈ ഉപഗ്രഹങ്ങൾ. ഉപഗ്രഹം ഇപ്പോൾ 170 കിലോമീറ്റർ അടുത്ത ദൂരവും 37000 കിലോമീറ്റർ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണ്. ഇവിടെ ആറ് മാസം മുതൽ ഒരു വർഷം വരെ ഉപഗ്രഹം നിലനിൽക്കാം.