നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് 12 മണിക്കൂറോളം ചോദ്യം ചെയ്തു. ഗൂഡാലോചനകേസിലും ദിലീപിനെ ചോദ്യം ചെയ്‌തെന്നാണ് പോലിസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ആക്രമിക്കപ്പെട്ട നടിയുമായി കഴിഞ്ഞ ഏതാനും നാളുകളായി സൗഹൃദമില്ലായിരുന്നുവെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ നേരത്തെ നടിയുമായി ഭൂമിയിടപാടുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞതായി സൂചന.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി നടിക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രശ്നങ്ങള്‍ തുടരുകയാണ്. ഇന്ന് താര സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടക്കും. മഞ്ജു വാര്യര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണമാണ് എത്താന്‍ കഴിയാത്തതെന്നും നടി അറിയിച്ചു.
എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താൻ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. ചോദ്യം ചെയ്യലല്ല നടന്നത്. തന്റെ പരാതിയില്‍ വിശദമായ മൊഴിയെടുപ്പാണ് നടന്നത്. പൊലീസിനോട് പൂര്‍ണ്ണമായും സഹകരിച്ചു. ആവശ്യപ്പെട്ടാല്‍ വരും ദിവസങ്ങളിലും സഹകരിക്കും. തനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. സത്യം പുറത്ത് വരണമെന്ന് മറ്റാരേക്കാളും ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാകാര്യങ്ങളും ഞാന്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. വേണമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നു കൊച്ചിയിൽ നടക്കുന്ന ‘അമ്മ’ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു.