സംസ്ഥാനത്ത് വിവിധ മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെ വര്‍ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഹെൽമറ്റില്ലാതെ നിരത്തിലിറങ്ങിയാല്‍ പോലും കീശ കാലിയാകുമെന്നതാണ് വസ്തുത. ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചാൽ ഇതു നൂറു രൂപ കൊടുത്ത് ഊരാനാകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രുപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെല്‍റ്റിന്‍റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയിൽ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.