മാധ്യമ പ്രവർത്തകൻ നക്കീരൻ അറസ്റ്റിൽ. ഗവര്‍ണറുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണ വാര്‍ത്തകള്‍ നക്കീരനില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് സൂചന. ഗോപാലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനാണ് പോലീസ് നീക്കമെന്നും സൂചനയുണ്ട്. രാവിലെ 8.15 ഓടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഗോപാലിെന പോലീസ് പിടികൂടിയത്. പൂനെയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോകുന്നവഴിയായിരുന്നു അറസ്റ്റ്.
അഡയാറില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആണ് നക്കീരന്‍ ഗോപാലിനെ അറസ്റ്റു ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. രാജ് ഭവനില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണോ അറസ്റ്റ് എന്നചോദ്യത്തോടും പോലീസ് പ്രതികരിച്ചില്ല.
അടുത്തകാലത്ത് കോളിളക്കമുണ്ടാക്കിയ സര്‍വകലാശാല ലൈംഗിക വിവാദത്തില്‍ ഗവര്‍ണര്‍ പുരോഹിതിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുത്തി നക്കീരന്‍ ലേഖനങ്ങള്‍ നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു. വിവദത്തിലെ പ്രധാന നായിക ദേവാംഗ ആര്‍ട്‌സ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മ്മല ദേവി പല തവണ രാജ്ഭവന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് നക്കീരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉന്നതരുടെ ലൈംഗിക താല്‍പര്യത്തിന് നിന്നുകൊടുത്താല്‍ മാര്‍ക്കും പണവും അടക്കം പല സമ്മാനങ്ങളും ലഭിക്കുമെന്ന് നിര്‍മ്മല ദേവി വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതിന്റെ ഓഡിയോ ടേപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിര്‍മ്മല ദേവിയെ കഴിഞ്ഞ ഏപ്രിലില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഗവര്‍ണറും രാജ്ഭവനിലെ ചില ഉന്നത ഉദ്യോഗസഥരും ആരോപണത്തിന്റെ നിഴലിലായതോടെ ഗവര്‍ണര്‍ പുരോഹിതിന്റെ രാജി ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.