യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ എംപിയുമായി ടിവി9 ചാനൽ റിപ്പോർട്ടർമാർ നടത്തിയ ഒളികാമറാ സംഭാഷണം പുറത്തു വന്നതോടെ പരിഭ്രാന്തനായ അദ്ദേഹം പിച്ചും പേയും പറയുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മോഹനൻ മാസ്റ്റർ. ചാനൽ പുറത്തു വിട്ട ഗുരുതരമായ ആക്ഷേപങ്ങൾക്ക് ഒന്നിനു പോലും ഒരു മറുപടിയും പറയാൻ എംപിക്കു കഴിഞ്ഞില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാധ്യമങ്ങൾക്ക് മുന്നിൽ ‘കരച്ചിൽ നാടകം’ നടത്തി തടിയൂരാനാണ് എംപി ശ്രമം നടത്തിയത് . ചാനൽ വാർത്തക്ക് പിന്നിൽ സിപിഎം ജില്ലാ നേതൃത്വം ആണെന്ന ആരോപണം ബാലിശമാണ് . ഈ ആരോപണം തെളിയിക്കാൻ എം കെ രാഘവനെ സിപിഎം വെല്ലുവിളിക്കുകയാണ്. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഗതികേടുകൊണ്ട് മാത്രമാണെന്നും എം. മോഹനൻ പറഞ്ഞു.
ടിവി9 ചാനൽ നടത്തിയ സ്റ്റിംഗ് ഒപ്പറേഷനിൽ ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ 15എം പി മാർ കുടുങ്ങിയതായാണ് മനസ്സിലാക്കുന്നത് . ബി ജെ പി , കോൺഗ്രസ് , സമാജ് വാദി പാർട്ടി തുടങ്ങിയ പാർടികളിൽ പെട്ടവരെല്ലാം ഈ പട്ടികയിലുണ്ട് . എം കെ രാഘവനെ പോലെ ഇതിൽ കുടുങ്ങിയ മഹാരാഷ്ട്രയിലെ ബി ജെ പി സ്ഥാനാർഥി രാംദാസ് തദസ്സിനെ അയ്യോഗ്യനാക്കണമെന്നു കോൺഗ്രസിൻറെ മുതിർന്ന നേതാവും മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവ്വാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.