മരടിൽ ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന് മുമ്പായി വീടൊഴിയാൻ തുടങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ. സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂർ നേരത്തേയ്ക്ക് മാറി നിൽക്കാനാണ് നിർദ്ദേശമെങ്കിലും ഫ്ലാറ്റുകളോട് തൊട്ട് താമസിക്കുന്നവർ വീടൊഴിയുകയാണ്. വീട്ടു സാധനങ്ങളുമായാണ് ഇവർ താമസം മാറുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടുകൾക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാലാണ് തീരുമാനം.
ഫ്ലാറ്റുകൾ പൊളിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഫ്ലാറ്റുകളോട് ചേർന്നുള്ള മിക്ക വീടുകളിലും വിള്ളൽ വീഴ്ന്നിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക വർദ്ധിച്ചത്. സ്ഫോടനത്തിന്റെ ആഘാതം എത്രയാകുമെന്നത് സംബന്ധിച്ച് അധികൃതർ കൃത്യമായ വിവരം നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.