അർജുന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളില്‍ വിശദീകരണവുമായി ലോറി ഉടമ മനാഫ്. അർജുൻ പോയെന്നും ഇനി വിവാദങ്ങളോ കുടുംബത്തിന് എതിരെയുള്ള ആക്ഷേപങ്ങളോ തുടരരുതെന്നും മനാഫ് അഭ്യർഥിച്ചു. അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ അല്‍പം വൈകാരികമായി പ്രതികരിച്ചുപോയി. അത് കൊണ്ടാണ് എന്തുവന്നാലും ലോറിക്ക് അർജുന്റെ പേരിടുമെന്ന് പറഞ്ഞത്. കുടുംബത്തിന് അത് ഇഷ്ടമല്ലെങ്കില്‍ ഞാൻ അർജുന്റെ പേരിടില്ല. നമ്മുടെ അർജുൻ പോയില്ലേ. ഇനി വിവാദങ്ങള്‍ വേണ്ട. കുടുംബത്തെ ആരും ആക്രമിക്കരുത്.
അർജുന് 75000 രൂപ വരെ ചില മാസങ്ങളില്‍ പ്രതിഫലം നല്‍കിയതിന് തെളിവുണ്ട്. ലോറിയുടെ കണക്കുകള്‍ എഴുതിയ പുസ്തകത്തില്‍ പണം കൈപ്പറ്റിയതിന് അർജുൻ ഒപ്പിട്ടിട്ടുണ്ട്. ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും ചിലപ്പോള്‍ കുറവും പ്രതിഫലം നല്‍കിയിട്ടുണ്ട്. പ്രതിഫലക്കാര്യം ഞാൻ പുറത്ത് പറഞ്ഞത് അർജുന്റെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമ്ബോള്‍ ഇക്കാര്യം പരിഗണിക്കും എന്നുള്ളതിനാലാണ്. ജീവിച്ചിരിക്കെ ലഭിച്ചു കൊണ്ടിരുന്ന ശമ്ബളവും പ്രായവും പരിഗണിച്ചാണ് ഇൻഷുറൻസ് കണക്കാക്കുക എന്നാണ് അറിവ് -മനാഫ് പറഞ്ഞു.