കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം. സിറോ മലബാർ സഭയുടെ പള്ളികളിൽ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. അധികൃതർ ലൗ ജിഹാദ് വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും, കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നു.
എന്നാൽ ഇടയലേഖനത്തിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം വൈദികർ രംഗത്തെത്തി. സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു. ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ എന്നും, പൗരത്വ നിയമത്തിൽ രാജ്യം കത്തുമ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചതെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.