തിരുവനന്തപുരം: സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനങ്ങള്‍ കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സാമ്പത്തിക പരിഷ്‌കരണം വന്‍കിടക്കാര്‍ക്ക് വേണ്ടിയാണെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് പ്രഖ്യാപനങ്ങളെന്നും ഇപ്പോള്‍ അനുഭവിക്കുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ക്കുള്ള പ്രതിഫലം വിവിധ പദ്ധതികളായി സര്‍ക്കാര്‍ തിരികെ നല്‍കുമെന്നും കുമ്മനം പറഞ്ഞു.
സത്യസന്ധമായി ജീവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്. പലിശ കുറച്ച് ബാങ്കുകള്‍ കൂടി സഹകരിക്കുന്നതോടെ ജീവിതച്ചെലവുകള്‍ ഗണ്യമായി കുറയും. സാധാരണക്കാരന്റെ വീട് എന്ന സ്വപ്നം പൂവണിയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിലൂടെ ഇടയാകും. കാര്‍ഷിക വായ്പയുടെ രണ്ട് മാസത്തെ പലിശ എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് അശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കച്ചവടക്കാര്‍ക്ക് ഈടില്ലാതെ നല്‍കുന്ന പണത്തിന്റെ പരിധി ഉയര്‍ത്തിയതും ഗര്‍ഭിണികള്‍ക്കുള്ള സാമ്പത്തിക സഹായം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും സാധാരണക്കാര്‍ക്ക് സഹായകരമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായകരമായ പദ്ധതികള്‍ വരുന്ന ബജറ്റിലും ഉണ്ടാകുമെന്ന് ഉറപ്പാണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: