കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. പ്രതിക്കെ നേരത്തെ വിധിച്ചിരുന്ന 20 വർഷം തടവ് 10 വർഷമായി കോടതി കുറച്ചു. ഇരുപത് വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്. ഇത് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ആയാണ് ഹൈക്കോടതി കുറച്ചിരിക്കുന്നത്. പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിൻ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍ ജില്ലിയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ല്‍ പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്. വിചാരണക്കിടെ പെണ്കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നുമായിരുന്നു പെണ്‍കുട്ടി കോടതിയിൽ പറഞ്ഞത്. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്. ഇതിനിടെ, ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പെൺകുട്ടിയുടെ അച്ഛനിൽ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.