കലൈഞ്ജര്‍ കരുണാനിധി ഇനി ഓര്‍മ്മ. ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ആയിരങ്ങളാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത്. അവസാനമായി പ്രിയപ്പെട്ട കരുണാനിധിയെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി ഹാളിലേക്കും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തില്‍ സ്റ്റാലിന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ കരുണാനിധിക്ക് ആദരം അര്‍പ്പിക്കാനെത്തിയിരുന്നു. എംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കലൈഞ്ജര്‍ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെയായത്. മറീനയില്‍ സംസ്‌കാരസ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
വിധിയറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ വിതുമ്പിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന വാദവും ആക്ടിങ് ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം നല്‍കുകയുള്ളു എന്നായിരുന്നു സര്‍ക്കാര്‍ വാദം.