കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ട് മാത്രം ഉദ്യോഗസ്‌ഥർ ഹാജരാകില്ലെന്ന് പറയാനാകില്ല. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളത് കൊണ്ട്, ഒരു കേസന്വേഷണത്തിൽ നിന്ന് അന്വേഷണ ഏജൻസികൾ പിൻമാറണമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
അഴിമതി പിടിക്കപ്പെടും എന്ന അവസ്ഥ വരുമ്പോൾ ഇതാണ് പിണറായിയുടെ സ്ഥിരം രീതി. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടും സമാനമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് ഐസക് കാണിച്ച തെറ്റാണ്. അതുകൊണ്ടാണ് ഇതിനെതിരായി ഉയർന്ന പരാതി നിയമസഭാ സമിതിയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. ഐസക് കിഫ്ബിയിൽ നടത്തിയ നിയമവിരുദ്ധ ഇടപെടൽ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു.