ദില്ലി കലാപത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഔദ്യോഗികമായി പ്രതികരിക്കുന്ന നാലാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി മാറിയിരിക്കുകയാണ് ഇറാൻ. ഇറാന്റെ വിദേശകാര്യ മന്ത്രി ജാവദ് സരിഫ് ആണ് ദില്ലി കലാപത്തെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളുടെ വേലിയേറ്റം നടക്കുന്നു എന്നും ഇത്തരം വിവേകശൂന്യമായ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജാവദ് സരിഫ് ആവശ്യപ്പെട്ടു.
ജാവദ് സരിഫിന്റെ ട്വീറ്റ് ഇങ്ങനെ: ”ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരെയുളള ആസൂത്രിത ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്താണ് ഇറാന്‍. എല്ലാ ഇന്ത്യക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. വിവേകശൂന്യമായ ഗുണ്ടായിസം അനുവദിക്കരുത്. നിയമം നടപ്പാക്കുന്നതിലും സമാധാന ചര്‍ച്ചകളിലുമാണ് മുന്നോട്ടുളള പാത”.
നേരത്തെ ഇന്തോനേഷ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ദില്ലി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തിപ്പെടുകയാണ്.