സോളാർ കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തത് ആര്‍.ബാലകൃഷ്ണപിള്ള യല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരുപാടു പേർ തന്നെ ‘ബ്ലാക്ക് മെയ്ൽ’ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾക്കു വിധേയനായി എന്നതിൽ ദുഃഖമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
സോളാര്‍ കേസ് സംബന്ധിച്ച് ഭയമില്ല. സരിതയുടെ കത്തിന്റെ ആധികാരികത കമ്മീഷന്‍ പോലും പരിശോധിച്ചിട്ടില്ല. രണ്ടു കത്തുകള്‍ വന്ന സാഹചര്യവും നോക്കിയില്ല. എഴുതിയ ആളുടെ വിശ്വാസ്യതയും പരിശോധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കത്തിലെ പരാമര്‍ശങ്ങള്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ എന്ന രൂപത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മുന്‍വിധിയോട് കൂടിയുള്ള ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിയമപരമായി കേസിനെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിയമസാധുത ഇല്ലാത്ത നടപടികളാണ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.