മുംബയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 21 ആയി. മുംബൈയിലെ മലാഡിലും പൂനെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് 13 പേര്‍ മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. പൂനെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പൂനെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്.
രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.