കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. മലയോരമേഖലയിൽ മഴ ശക്തമായി തുടരുകയാണ്.
കോഴിക്കോട് ജില്ലയിലെ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തൊട്ടില്‍പാലം പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ഏഴ് വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റി താമസിപ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കര കവിഞ്ഞ് ഒഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസിന് ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്. സായുധ പൊലീസ് സേനയ്ക്കും നിർദേശം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം രക്ഷാപ്രവർത്തനം നടത്തണമെന്നും ഡി ജി പി വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം,ഇടുക്കി, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,തൃശൂർ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു; ജില്ലകളിൽ കനത്ത ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസിന് നിർദേശം
RELATED ARTICLES