വന്യമൃഗങ്ങളുടെ ഇറച്ചിയിലൂടെ കൊറോണ വൈറസ് വ്യാപിക്കുന്നുവെന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനെ തുടർന്ന്
ചൈനയിൽ നായ്ക്കളുടെയും പൂച്ചകളുടെയും ഉൾപ്പെടെയുളള മൃഗങ്ങളുടെ മാംസം വിൽക്കുന്നതും കഴിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഒമ്പത് തരം മാംസങ്ങളാണ് ഒഴിവാക്കേണ്ടവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിക്കാവുന്ന മാംസങ്ങളുടെ വൈറ്റ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ എപ്പോൾ മുതലാണ് ഇത് നടപ്പാവുകയെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. പന്നി, ബീഫ്, ചിക്കൻ, മുയൽ, മത്സ്യം, മറ്റ് കടൽ വിഭവങ്ങൾ എന്നിവയാണ് വൈറ്റ് ലിസ്റ്റിലുള്ളത്.
പൂച്ച, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെയും ചൈനക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളായ പാമ്പ്, ആമ, തവള തുടങ്ങിയവയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള വുഹാനിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. അവിടെ എലി, പാമ്പ്, വെരുക് തുടങ്ങിയ എല്ലാത്തരം മൃഗങ്ങളുടെയും വില്പന സജ്ജീവമായിരുന്നു. ഷെൻസെൻ പീപ്പിൾസ് കോൺഗ്രസാണ് നായ്ക്കയുടെയും പൂച്ചയുടെയും മാംസം നിരോധിക്കാനുള്ള തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം പറയാൻ വ്യാഴാഴ്ച വരെ സമയം അനുവദിച്ചിരുന്നു.