മുൻ മന്ത്രിയും കോൺഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോൺഗ്രസ്സ് നേതാക്കളിലൊരാളായ അദ്ദേഹം വൈദ്യുതി , ഗതാഗത വകുപ്പുകളിൽ മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട് . വിവിധ ട്രേഡ് യൂണിയനുകളുടെ തലപ്പത്തും ഇരുന്നു. മികച്ച പാർലമെന്റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. മലപ്പുറം നിലമ്പൂരിൽ 1935 മേയ് 15ന് ജനിച്ച ആര്യാടൻ മുഹമ്മദ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തെത്തി. ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ നാല് മക്കൾ.
കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. പാലം തകർച്ചയെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി പ്രഖ്യാപിച്ച നടപടി നടപ്പായില്ലെന്ന കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.