ബ്രഹ്മപുരത്ത് ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണം ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ അടങ്ങുന്ന സമിതി രൂപീകരിച്ചു. 24 മണിക്കുറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണം. നാളെ മുതൽ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം എന്ന് കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച നടപടികൾ വിശദമായി നടപ്പിലാക്കിയത് ഉൾപ്പടെയുള്ള കാര്യങ്ങൾ അടുത്ത തവണ കേസ് കേൾക്കുമ്പോൾ അറിയിക്കാൻ കോടതി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബ്രഹ്മപുരത്തെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നും കോർപറേഷനോട് കോടതി ചോദിച്ചു. തീ പൂർണമായും അണച്ചെന്ന് കോർപ്പറേഷൻ മറുപടി നൽകി. എന്നാൽ അന്തരീക്ഷത്തിൽ ഇപ്പോഴും പുകയുണ്ടോ എന്ന് നോക്കൂ എന്ന് കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. തങ്ങൾക്കും കോടതി ജീവനക്കാർക്കും ഉച്ചയ്ക്ക് തലവേദന അനുഭവപ്പെട്ടുവെന്നും കോടതി പറഞ്ഞു. നിലവിലെ അവസ്ഥ ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.
മാലിന്യ നീക്കം തടസ്സപ്പെട്ടത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊച്ചി നഗരത്തിലുണ്ടാകും അതും ഉടൻ പരിഹരിക്കാൻ ശ്രമം ഉണ്ടാവണമെന്നും കോടതി നിർദ്ദേശിച്ചു. ബ്രഹ്മപുരത്തെ അവസ്ഥ മോശമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കർമ്മ പദ്ധതി സമർപ്പിക്കാൻ തദ്ദേശ സെകട്ടറിക്ക് നിർദേശം നൽകി.