തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ കൃത്യം പകുതി സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഭരണം ഉറപ്പിക്കുകയാണ്. എൽഡിഎഫും യുഡിഎഫും ചേർന്നാലും 50 സീറ്റുകൾ എന്ന മറുപകുതിയിൽ എത്തില്ല എന്നതിനാൽ ഇക്കുറി തലസ്ഥാന നഗരത്തിന്റെ ഭരണം ഉറപ്പിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ ബിജെപിയുടെ മേയർ എന്ന ബിജെപിക്കാരുടെ ഏറെക്കാലത്തെ സ്വപ്നമാണ് പൂവണിയാൻ പോകുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ 100 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 50 ഇടത്ത് ബിജെപി വിജയമുറപ്പിച്ചു. 29 സീറ്റുമായി എൽഡിഎഫ് രണ്ടാമതും 19 സീറ്റുമായി കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി മൂന്നാമതുമുണ്ട്. വിജയിച്ച രണ്ടുപേർ സ്വതന്ത്രരാണ്.
കണ്ണമൂലയിൽ പ്രസ് ക്ലബ് മുൻ പ്രസിഡന്റായിരുന്ന പാറ്റൂർ രാധാകൃഷ്ണനാണ് വിജയിച്ചത്. പൗണ്ടുകടവ് വാർഡിൽ യുഡിഎഫ് വിമതൻ സുധീഷ് കുമാറും വിജയിച്ചു. കോർപ്പറേഷൻ ആരു ഭരിക്കണം എന്ന കാര്യത്തിൽ ഇരുവരുടെയും നിലപാട് നിർണായകമാവും. ഇതിന് പുറമേ തിരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്തേക്കും ബിജെപിക്ക് ഉറ്റുനോക്കേണ്ടിവരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും, രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രചാരണങ്ങളും, നഗരവാസികളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള വികസന പ്രഖ്യാപനങ്ങളും വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. എൽഡിഎഫിനെയും യുഡിഎഫിനെയും പിന്നിലാക്കിയാണ് ബിജെപി 50 സീറ്റുകളിൽ വൻ ഭൂരിപക്ഷം നേടിയത്.
2015-ൽ ബിജെപിക്ക് 7 സീറ്റുകൾ മാത്രമായിരുന്നു ഉള്ളത്. 2020-ലെ തിരഞ്ഞെടുപ്പിലും 35 സീറ്റുകൾക്ക് പരിമിതമായിരുന്നു പ്രകടനം. എന്നാൽ ഒരു ദശാബ്ദത്തിനുള്ളിൽ പാർട്ടി ചുവടു പിടിച്ച തെരെഞ്ഞെടുപ്പ് തന്ത്രവും, നഗരവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള മുൻഗണനയും വിജയം ഉറപ്പിച്ചു.
പ്രചാരണത്തിൻറെ ഭാഗമായി വിമാനത്താവളം, തുറമുഖ വികസനം, തിരുവനന്തപുരം മെട്രോ റെയിൽ എന്നിവയെ മുൻനിർത്തി ബോധ്യപ്പെടുത്തുകയും, “45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കും” എന്ന സന്ദേശം വോട്ടർമാർക്ക് ഉറപ്പിച്ചു.
സ്ഥാപനപരമായ മാനദണ്ഡങ്ങൾ പാലിച്ച് സീറ്റുകൾ വിതരണം ചെയ്യുകയും, സിറ്റിംഗ് കൗൺസിലർമാർ ഉൾപ്പെടെ പ്രവർത്തന മികവ് മാത്രം മാനദണ്ഡമാക്കുകയും ചെയ്തതാണ് വിജയത്തിന് പിന്നിലെ മറ്റൊരു ഘടകം. കേരളത്തിലെ പല നഗരങ്ങളിലും ഇടത് വിരുദ്ധ തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ, തിരുവനന്തപുരം കോർപ്പറേഷനിൽ എത്തിച്ച ബിജെപി വിജയവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തി കൂട്ടുമെന്ന് വിശേഷവിദഗ്ധർ വിലയിരിക്കുന്നു.
