കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ പൊലീസ് അറിയിച്ചു. അന്വേഷണ സംഘം നടപടികള്‍ തുടങ്ങി.വൈക്കം ഡിവൈഎസ്പിയാണ് അറസ്റ്റ് വിവരം ബിഷപ്പിനെ അറിയിച്ചത്. റിമാന്റ് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. ബിഷപ്പിന്റെ ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി അഭിഭാഷകര്‍ ജാമ്യാപേക്ഷയും തയ്യാറാക്കി. തുടർച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ്. എസ്കോർട്ട് വാഹനം എത്താനും പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമെന്ന് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ഡിജിപിയും അറിയിച്ചു.
പാലാ കോടതിയിലാണ് കേസ് ഉള്ളത്.പാലാ മജിസ്ട്രേറ്റ് ഇന്ന് അവധിയാണ്. അതു കൊണ്ട് വൈക്കം മജിസ്ട്രേറ്റിനു മുന്നിലായിരിക്കും ബിഷപ്പ് ഫ്രാങ്കോയെ ഹാജരാക്കുക. കോടതിയിൽ ഹാജരാക്കുമ്പോൾ ഫ്രാങ്കോ മുളക്കലിനെരണ്ടു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടും.