മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടർച്ചയായി പണിമുടക്കിയതോടെ ടോക്കൺ ഇല്ലാതെ മദ്യം കൊടുക്കാൻ തീരുമാനിച്ച് ബാറുടമകൾ. ബെവ്ക്യൂ ആപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും ഇനി വരുന്നവർക്ക് മദ്യം നൽകി അതിൻ്റെ കണക്ക് സർക്കാരിന് കൈമാറുമെന്നും ബാറുടമകളുടെ സംഘടനാ നേതാവ് പിആർ സുനിൽ കുമാർ പറഞ്ഞു.
വിഷയത്തിൽ ഇടപെട്ട എക്സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു. ബെവ്കോ അധികൃതരടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ടോക്കണില്ലാതെ മദ്യം കൊടുക്കുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെ പാപ്പനംകോട്ടെ ബാറിലടക്കം പൊലീസെത്തി ആളുകളെ തടഞ്ഞു. ടോക്കൺ ഇല്ലാതെ വരിയിൽ നിന്നവരെയെല്ലാം പൊലീസ് ഇടപെട്ട് മടക്കി.