ഓൺലൈൻ മദ്യവിൽപനയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് അൻപത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ബാറുടമകൾ സർക്കാറിന് നൽകിയ ധാരണപത്രം പുറത്തുവിട്ടാണ് ചെന്നിത്തലയുടെ ആക്ഷേപം.
എന്നാൽ, എസ്എംഎസ് നിരക്ക് അതാത് മൊബൈൽ കമ്പനികൾക്കാണ് നൽകുന്നതെന്നും ഫെയർ കോഡിന് ആപ്പ് നിർമ്മാണത്തിനുള്ള തുക അല്ലാതെ മറ്റൊന്നും നൽകുന്നില്ലെന്നും ആണ് എക്സൈസ് വകുപ്പിന്റെ വാദം.