കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ നിന്ന് എത്തിയ ഫിസിയോ തെറാപിസ്റ്റാണ് ആരോപണവിധേയനായ യുവാവ്. കഴിഞ്ഞ ഒരുമാസമായി 18 വയസുകാരിയായ യുവതി ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ട്. ഫിസിയോ തെറാപ്പിയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ആശുപത്രിയില്‍ വച്ചുള്ള പീഡനശ്രമത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഫിസിയോ തെറാപിസ്റ്റ് ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന.