മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്‌റ്റിലി അന്തരിച്ചു.ഇന്ന് ഡൽഹി ഐഎംസിലായിരുന്നു അന്ത്യം. വാജ്‌പേയി, നരേന്ദ്രമോഡി മന്ത്രിസഭകളിൽ അംഗമായിരുന്നു.
രണ്ടുവർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിപദം ഏറ്റെടുക്കുന്നതിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറി.
ബിജെപിയുടെ മുതിർന്ന നേതാക്കളിൽ പ്രമുഖനാണ് അരുൺ ജെയ്റ്റ്ലി. 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി വഹിച്ചു. 2014ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗം 2018 മെയ് മാസത്തിൽ അരുൺ ജെയ്റ്റ്ലിയെ എയിംസിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വർഷം ആദ്യം അമേരിക്കയിൽ ശ്വാസകോശ ക്യാൻസറിന് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം തുടർചികിത്സയിലായിരുന്നു.