മാവേലിക്കരയില്‍ പോലീസ് ഓഫീസറായ സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ കൊലപ്പെടുത്താനുളള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയില്‍ ആയിരുന്നു. ശരീരത്തിന്റെ 40 ശതമാനത്തോളം ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം സംഭവിച്ചിരിക്കുന്നത്. പൊള്ളലേറ്റ് ഇയാളുടെ രണ്ട് കിഡ്‌നികളുടേയും പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു.
സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ നാല് വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ വച്ച് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരും ഏറെ സ്നേഹത്തോടെ പരിശീലിപ്പിച്ച കുട്ടി പൊലീസ് അംഗങ്ങളും സൗമ്യയ്ക്ക് യാത്രാമൊഴി ചൊല്ലും. 10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 11 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.