തേനി കാട്ടുതീ അപകടത്തിൽ 9 പേര്‍ മരിച്ചതായി ജില്ല ഭരണകൂടം സ്ഥിരീകരിച്ചു. 15ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വനത്തിനുളളില്‍ നിന്ന് ഇന്ന് ഒരുമൃതദേഹം കൂടി കണ്ടെത്തി. പരുക്കേറ്റ 27 പേരില്‍ ഏതാനും പേരുടെ നില അതീവഗുരുതരമാണ്. പരുക്കേറ്റ മലയാളി ചികില്‍സയിലുണ്ട്. കാട്ടുതീ നിയന്ത്രണവിധേയമായി. മരിച്ചവര്‍ അഖില, പുനിത, ശുഭ അരുണ്‍, വിപിന്‍ വിവേക്, തമിഴ്സെല്‍വന്‍, ദിവ്യ , ഹേമലത എന്നിവരാണ്. എല്ലാവരെയും കണ്ടെത്തായതോടെ പൊലീസും വനം, അഗ്നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിവന്ന തിരച്ചില്‍ ഉച്ചയോടെ അവസാനിപ്പിച്ചു. വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകള്‍ തേനി കേന്ദ്രീകരിച്ച് തീയമയ്ക്കാനുളള ശ്രമം തുടരുകയാണ്.
കൊരങ്ങിണി വനത്തില്‍ ആളിക്കത്തിയ കാട്ടുതീയില്‍പ്പെട്ടത് 26 സ്ത്രീകളടക്കം 39 പേരാണ്. പരുക്കേറ്റ് മധുരയിലെയും തേനി ബോഡി നായ്ക്കന്നൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടരാണ് മരിച്ചത്. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. പരുക്കേറ്റ പത്തിലധികം പേര്‍ക്ക് അന്‍പത് ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. ചെന്നൈ , ഈ റോഡ് സ്വദേശികളാണ് ദുരന്തത്തില്‍പ്പെട്ടവരിലേറെയും. കോട്ടയം പാലാസ്വദേശിനിയായ മീന ജോര്‍ജാണ് സംഘത്തിലുണ്ടായിരുന്ന മലയാളി. ഇവര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
അതേ സമയം സംസ്ഥാനത്ത് ട്രക്കിങ് നിരോധിച്ച് വനംവകുപ്പ് ഉത്തരവിറക്കി. തേനി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വനമേഖലയിലെ ട്രക്കിങ് നിർത്തിവെയ്ക്കാൻ വനം, ടൂറിസം വകുപ്പുകൾക്ക് കർശന നിർദ്ദേശം നല്കി.