അവയവദാനത്തിൽ പുതിയ തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അവയവം സ്വീകരിക്കുന്നവരില്‍ നിന്ന് രണ്ടുലക്ഷം രൂപ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ പറഞ്ഞു. അവയവദാനം നടത്തുന്നവര്‍ക്കും കുടുംബത്തിനും ആജീവനാന്ത ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനും സുരക്ഷ ഉറപ്പാക്കാനും ഈ തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. തുക കൂടുതലാണെന്ന് പരാതിയുണ്ടായാല്‍ പുനഃപരിശോധിക്കുമെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.
സംസ്ഥാനത്ത് പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അത് പോലെ ആദിവാസി ഊരുകളില്‍ റേഷന്‍ ധാന്യങ്ങള്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരും.