ധനുവച്ചപുരം വിടിഎം എൻ.എസ്.എസ് കോളേജിലെ ഡിഗ്രി പ്രവേശനോത്സവത്തിന്റെ ഭാഗമായി എബിവിപിയും എസ്എഫ്ഐയും സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ സംഘർഷം. കോളേജിലെ ഒരു വിദ്യാർത്ഥിനിയടക്കം അഞ്ച് പെൺകുട്ടികൾക്ക് പരിക്കേറ്റു. കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും ചപ്പാത്ത് സ്വദേശിയുമായ ആര്യ (19), സ്വീകരണ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ പ്രസ് ക്ലബ് ജേർണലിസം വിദ്യാർത്ഥിനിയും എസ്എഫ്ഐയുടെ പോഷക സംഘടനയായ ‘മാതൃക’ത്തിന്റെ എക്സിക്യൂട്ടിവ് അംഗവുമായ ഫ്രീജ (22), എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ശില്പ, നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി അംഗം ഗൗരി, ഐഎച്ച്ആർഡിയിലെ വിദ്യാർത്ഥിനിയായ അപർണ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി എബിവിപി വിദ്യാർത്ഥികൾ കോളേജിന് അകത്തും പുറത്തും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ശില്പയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐയുടെ കൊടിയുമേന്തി ഐ.എച്ച്.ആർ.ഡി കോളേജിൽ നിന്നെത്തിയ 200 ഓളം പ്രവർത്തകർ നവാഗതരെ സ്വീകരിക്കാൻ കോളേജ് ഗേറ്റിന് മുന്നിലെത്തിയതാണ് പ്രകോപനം.