തിരുവനന്തപുരം: സൗദി അറേബ്യയില്‍ തൊഴില്‍ ഉടമയുടെ ക്രൂരമര്‍ദനത്തിന് ഇരയായ രണ്ടു നാട്ടിൽ യുവാക്കള്‍ തിരിച്ചെത്തി. ഹരിപ്പാട് സ്വദേശികളായ ബൈജു, അഭിലാഷ്, വിമല്‍ കുമാര്‍ എന്നിവരാണ് കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതരായി നാട്ടിലെത്തിയത്. മൂവരും പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. നാട്ടിലെത്തിയ യുവാക്കളെ കാത്ത് കുടുംബാംഗങ്ങളും നാട്ടുകാരും വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു.
മലയാളി കൂടി ഉള്‍പ്പെട്ട ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായാണ് ഇല്ലാത്ത കമ്പനിയിലെ ജോലിക്കായി യുവാക്കള്‍ സൗദിയിലെത്തിയത്. സൌദിയിൽ അവർക്ക് തൊഴിലുടമയുടെ ക്രൂര പീഡനമാണ് നേരിടേണ്ടിവന്നത്. തൊഴിലുടമ യുവാക്കളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുകയും മാധ്യമങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിക്കാണിക്കുകയും ചെയ്‌തതോടെ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തൊഴിലുടമയിൽ നിന്നും രക്ഷപ്പെട്ട യുവാക്കൾ തന്നെയാണ് ദൃശ്യങ്ങൾ നാട്ടിലേക്ക് അയച്ചു കൊടുത്തത്.
യുവാക്കള്‍ക്ക് കേരളത്തില്‍ ആവശ്യമായ പോലീസ് സംരക്ഷണം നല്‍കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് സൗദി എംബസിയോട് വിശദീകരണം തേടുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്‌തമാക്കി.