പൗരത്വ ഭേദഗതി ബിൽ പെരുവഴിയിലാക്കുന്നത് തമിഴ്‌നാട്ടിലെ ഒരു ലക്ഷത്തോളം വരുന്ന ഹിന്ദുക്കളായ തമിഴ് അഭയാർഥികളെ. തങ്ങൾക്ക് ഇനി ശ്രീലങ്കയിൽ തിരികെ പോകാനും കഴിയില്ല, കഴിഞ്ഞ 26 വർഷമായി കഴിയുന്ന ഇന്ത്യയിൽ പൗരത്വവും ലഭിക്കില്ലെന്ന ആശങ്കയാണ് തമിഴ് അഭയാർഥികൾ പങ്കുവയ്ക്കുന്നത്. പൗരത്വം ലഭിക്കുന്നതിനുള്ള രേഖകൾക്കായി രാമേശ്വരം, സേലം ജില്ലകളിലെ കളക്ടറേറ്റുകളിൽ എത്തിയെങ്കിലും തങ്ങളെ ആട്ടിയോടിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് രാമേശ്വരം ജില്ലയിലെ മണ്ഡപം ക്യാമ്പിൽ കഴിഞ്ഞ 26 വർഷമായി കഴിയുന്ന മല്ലിക വാസൻ പറയുന്നു. തങ്ങൾ ഹിന്ദുക്കളാണ് , എന്നിട്ടും പൗരത്വം ലഭിക്കാത്ത അവസ്ഥയിലെത്തിച്ച മോഡി സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിക്കാൻ പോലും കഴിയാത്ത നിരാലംബമായ അവസ്ഥയിലാണെന്നും മല്ലിക വാസൻ പറയുന്നു.
ശ്രീലങ്കൻ അഭയാർഥികൾക്ക് പൗരത്വം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ഉറപ്പ് നൽകിയിരുന്നു.