ന്യൂഡല്‍ഹി: പരവൂര്‍ വെടിക്കെട്ടപകടം നടന്നയുടനെയുള്ള വിവിഐപി സന്ദര്‍ശനം വീണ്ടും വിവാദമാകുന്നു. ഡി.ജി.പിക്ക് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറാണ് വി.വി.ഐ.പി സന്ദര്‍ശനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദുരന്ത സ്‌ഥലം സന്ദര്‍ശിച്ചതിനെതിരെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഡോക്‌ടര്‍മാരില്‍ പലരും പുറത്തു നില്‍ക്കേണ്ടി വന്നു. നഴ്‌സുമാരോടും പുറത്തുപോകാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പറഞ്ഞതായും ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ തര്‍ക്കം ഉണ്ടായതായും അദ്ദേഹം പറയുന്നു. ഡോക്‌ടര്‍മാര്‍ ഗോള്‍ഡന്‍ അവേഴ്‌സ് എന്ന് വിളിക്കുന്ന പ്രാധാന്യമേറിയ സമയത്താണ് മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ കൂടി ഇടിച്ചു കയറിയത് അസൗകര്യമായെന്നാണ് ആരോഗ്യ വകുപ്പിന്റെ വിമര്‍ശനം.
പ്രധാനമന്ത്രിയോടൊപ്പം നൂറോളം പേര്‍ വാര്‍ഡിലേക്ക് കടന്നുവന്നത് ചികിത്സ തടസപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചു. 60 മുതല്‍ 90 ശതമാനം വരെ പൊള്ളലേറ്റവര്‍ കിടക്കുന്ന വാര്‍ഡുകളിലായിരുന്നു വി.വി.ഐ.പികള്‍ സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ നഴ്‌സുമാരേയും ഡോക്ടര്‍മാരേയും വാര്‍ഡുകളില്‍ കയറുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് ചികിത്സ വൈകിപ്പിച്ചു. സര്‍ജിക്കല്‍ വാര്‍ഡിലെ നഴ്‌സുമാരോട് 30 മിനിറ്റോളം പുറത്തുനില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷവിഭാഗം ആവശ്യപ്പെട്ടിരുന്നു.
ചികിത്സ ലഭ്യമാകേണ്ടിയിരുന്ന ഏറ്റവും നിര്‍ണായക സന്ദര്‍ഭത്തിലാണ് പരിക്കേറ്റവര്‍ക്ക് ഇത്തരത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ടത്. ഇത് പലരുടേയും ചികിത്സയേയും ബാധിച്ചതായി നഴ്‌സുമാരും ഡോക്ടര്‍മാരും പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെയല്ല, വി.വി.ഐ.പികളോടൊപ്പം നിരവധിപേര്‍ തള്ളിക്കയറിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കുന്ന വിശദീകരണം.