തുറവൂര്‍: ഒറ്റമശ്ശേരി കൊലപാതകത്തില്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി പിടിയിലായി. കൊലപാതകം ആസൂത്രണം ചെയ്ത പോള്‍സണ്‍, സഹോദരന്‍ താലിഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ മേട്ടുപ്പാളയത്ത് നിന്നുമാണ് പട്ടണക്കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആദ്യം സാധാരണ അപകടമാണെന്നാണ് നാട്ടുകാരും പോലീസും കരുതിയത്. അന്നു രാത്രിതന്നെ കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പോലീസ്, പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ലോറി ഓടിച്ചിരുന്ന തുമ്പിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി അന്നുതന്നെ പോലീസിനെ ഏല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ബൈക്കില്‍ സഞ്ചരിക്കവെ ജോണ്‍സനെയും സുബിനെയും പ്രതികള്‍ ലോറി കയറ്റി കൊന്നത്. ജോണ്‍സണെ കൊലപ്പെടുത്താനുള്ള വാഹനാപകട ക്വട്ടേഷനില്‍ ഒപ്പം കൊല്ലപ്പെട്ട സുബിന്‍ അറിയാതെ പെട്ടുപോകുകയായിരുന്നു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലോറിയിടിച്ച് മരിച്ച ജോണ്‍സണോട് കേസിലെ പ്രതികളും സഹോദരങ്ങളുമായ പോള്‍സണും താലിഷിനും ഉണ്ടായ പകയാണ് ആസൂത്രിത കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
ലോറിയോടിച്ചിരുന്ന ഷിബുവും മറ്റു നാലുപേരും രാവിലെ സമീപത്തെ കള്ളുഷാ പ്പിൾ കണ്ടുമുട്ടി. ജോണ്‍സനെ പ്രതീക്ഷിച്ച് ഇവിടെ ഏറെനേരം സംഘം ചെലവഴിച്ചു. ഇതിനുശേഷം ഇവര്‍ തൈക്കലില്‍തന്നെ കറങ്ങുകയായിരുന്നു. വെള്ളിയാഴ്ച പ്രദേശത്തെ പല ഭാഗങ്ങളിലും ലോറി പാര്‍ക്ക് ചെയ്തത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജോണ്‍സന്റെ ചലനങ്ങള്‍ വീക്ഷിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രാവിലെ എത്തിയ സംഘത്തിന് അവസരം ലഭിച്ചത് വൈകിട്ടാണ്. ലോറിയുമായി പിന്നാലെയെത്തി ബൈക്കില്‍ ഇടിച്ചശേഷം വിട്ടുപോവുകയായിരുന്നു.