കേന്ദ്രസര്‍ക്കാര്‍ പൂഴ‌്ത്തിവച്ച നാഷണല്‍ സാമ്ബിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടിലാണ‌് തൊഴിലില്ലായ്മയുടെ തീവ്രത വെളിവാകുന്ന വിവരങ്ങള്‍. രാജ്യത്തെ 65 ശതമാനം പേരും തൊഴില്‍സേനയില്‍പ്പെടുന്നവരാണ‌് എന്നിരിക്കെ അവരെ രാജ്യത്തിനായി ഉപയോഗപ്പെടുത്താത്തത‌് ഗുരുതര പ്രശ്നമാണെന്ന‌് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച‌് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക‌് റിലേഷന്‍സിലെ ഗവേഷക രാധിക കപൂര്‍ പറഞ്ഞു. തൊഴില്‍ പങ്കാളിത്ത നിരക്ക‌്(ലേബര്‍ ഫോഴ‌്സ‌് പാര്‍ട്ടിസിപ്പേഷന്‍ റേറ്റ‌്) 2011–12ല്‍ 55.9 ശതമാനമായിരുന്നത‌് 2017–18ല്‍ 49.8 ആയി. 2004–05ല്‍ 63.7 ശതമാനമായിരുന്നു.
10 വര്‍ഷത്തിനിടെ 15 ശതമാനത്തിന്റെ കുറവ‌്. അതായത‌് തൊഴില്‍ചെയ്യാന്‍ പ്രാപ‌്തിയുള്ള 1000 പേരില്‍ 498 പേര്‍ക്കാണ‌് ഏതെങ്കിലുമൊരു തൊഴില്‍ ഉള്ളത‌്. ബാക്കി 502 പേരും തൊഴില്‍ രഹിതര്‍. 2004–05 ല്‍ ആയിരം പേരില്‍ 637 പേര്‍ തൊഴില്‍ ചെയ‌്തിരുന്നു. ഉദാരവല്‍ക്കരണത്തിന്റെ ഫലമായ ‘തൊഴില്‍രഹിത’ വളര്‍ച്ചയുടെ പ്രതിഫലനമാണിത‌്.
പതിനഞ്ചിനു മുകളില്‍ പ്രായമുള്ള പുരുഷന്‍മാരിലെ തൊഴില്‍ പങ്കാളിത്തനിരക്ക‌് 2011–12ല്‍ 79.8 ശതമാനമായിരുന്നു. 2017–18ല്‍ 75.8 ശതമാനമായി. യുവാക്കളില്‍ ഇത‌് 58.8 ശതമാനമാണ‌്. സ‌്ത്രീകളുടെ തൊഴില്‍പങ്കാളിത്തത്തില്‍ ആറ‌് വര്‍ഷത്തിനിടെ എട്ട‌് ശതമാനത്തിന്റ കുറവുണ്ടായി. 2011–12ല്‍ 31.2ല്‍നിന്ന‌് 2017–18ല്‍ 23.3 ശതമാനമായി. തൊഴിലെടുക്കാന്‍ പ്രാപ‌്തരായ ആയിരം സ‌്ത്രീകളില്‍ 777 പേര്‍ക്കും തൊഴിലില്ലെന്ന‌് സാരം.
കടപ്പാട്: ദേശാഭിമാനി