കേരളത്തിൽ കുഷ്ഠ രോഗം മടങ്ങിയെത്തുന്നതായി സൂചന. രോഗികളുടെ എണ്ണത്തിൽ വർധന കണ്ടെത്തി. ഈ വർഷം മാത്രം കുട്ടികൾ ഉൾപ്പെടെ 164 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 121 പേർക്ക് പകർച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്. ഡിസംബർ അഞ്ചിന് ആരംഭിച്ച കാമ്പയിനിൽ കഴിഞ്ഞ വർഷം മാത്രം 275 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതുതായി 164 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ കുട്ടികളാണ്. 13 പേർക്ക് വൈകല്യങ്ങളോടു കൂടിയ കുഷ്ഠ രോഗവും.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. തൊട്ടു പിന്നിൽ മലപ്പുറവും. തൃശൂർ, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കാസർകോഡ് തുടങ്ങിയവയാണ് രോഗികൾ കൂടുതലുള്ള മറ്റു ജില്ലകൾ. ആരോഗ്യവകുപ്പ് നടത്തിയ അശ്വമേധം കുഷ്ഠ രോഗ നിർണയ കാമ്പയിനിലാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി വ്യക്തമായത്. പുതുതായി രോഗം സ്ഥിരീകരിച്ച 121 പേർക്ക് പകർച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്. 14 കുട്ടികളിൽ നാല് പേർക്കും സമാന സ്ഥിതിയാണ്.