ഈരാറ്റുപേട്ട: കോട്ടയം ജില്ലയിൽ ഈരാട്ടുപേട്ടയ്‌ക്കടുത്ത് വില്‍പ്പനയ്‌ക്കായെത്തിച്ച മ്ലാവിറച്ചിയും തോക്കും വാഹനവുമായി പിടികൂടി. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സംഘത്തിലെ പ്രധാനികള്‍ ഓടിരക്ഷപ്പെട്ടു. മാംസം വാങ്ങാനെത്തിയതെന്നു കരുതുന്ന മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇരട്ടസഹോദരന്‍മാരായ ചാറാടിയില്‍ അനില്‍, സുനില്‍ എന്നിവരുടെ വീട് റെയ്‌ഡ് ചെയ്‌താണ് മ്ലാവിന്റെ ജഡം, രണ്ട് തോക്കുകള്‍, തിര, ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തത്. മ്ലാവിന്റെ ജഡം ജീപ്പിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എട്ട് മൊബൈല്‍ ഫോണുകളും രണ്ട് കൈക്കോടാലിയുമാണു പിടിച്ചെടുത്തത്.
തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നു പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായതെന്നു പോലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട മുണ്ടക്കയം പറത്താനം സ്വദേശി തോമസിനെ (48) പോലീസ് പിടികൂടി. എന്നാല്‍ അനിലും സുനിലും നിര്‍ദേശിച്ചതനുസരിച്ചു താന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നു ജീപ്പില്‍ കയറിയതാണെന്നും നായാട്ടുമായി ബന്ധമില്ലെന്നും തോമസ് പറഞ്ഞു. തുലാപ്പള്ളി, പീരുമേട് ഭാഗങ്ങളില്‍നിന്നാകാം മ്ലാവിനെ വേട്ടയാടിയതെന്ന് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ സംശയിക്കുന്നു. കോടതി നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി വെറ്ററിനറി സര്‍ജന്‍ മ്ലാവിന്റെ ജഡം പോസ്‌റ്റുമോര്‍ട്ടം ചെയ്‌തു. ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ഇന്നലെ രാവിലെ വീട്ടില്‍ പരിശോധന നടത്തിയത്. ഒളിവില്‍പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.