കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കല്‍പനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ കൽപനയുടെ ഭൗതികശരീരം സംസ്കരിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചലച്ചിത്ര താരങ്ങളും സിനിമാ പ്രവർത്തകരുമുൾപ്പെടെ ആയിരങ്ങളാണ് തൃപ്പൂണിത്തുറയിൽ കൽപന താമസിച്ചിരുന്ന ഫ്ലാറ്റിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആദ്യം തൃപ്പൂണിത്തുറ കൂത്തമ്പലത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹം പിന്നീട് മേക്കരയിലെ സ്വന്തം ഫ്ലാറ്റിലെത്തിച്ചു. അവിടെ നിന്നാണ് അന്ത്യകർമങ്ങൾക്കായി കൊണ്ടുപോയത്. സിനിമാരംഗത്തെ പ്രമുഖര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
നേരത്തെ, ഹൈദരാബാദ് ഫിലിം ചേംബറില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ ചലച്ചിത്രപ്രവര്‍ത്തകരും ഹൈദരാബാദ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. ചാർലിയാണ് അവസാനം റിലീസ് ആയ ചിത്രം. നാടകപ്രവർത്തകരായ ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉർവശിയും സഹോദരിമാരാണ്
തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലെത്തിയതായിരുന്നു കല്‍പ്പന. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് ഹൃദയാഘാതം മൂലം മരണം ഉണ്ടായത്.