ലോക്ക് ഡൗണ്‍ മൂലം കർഷകർക്ക് പഴങ്ങൾ വിതരണം ചെയ്യാൻ കഴിയാതെ പ്രതിസന്ധി നേരിടുന്നതിനെ മറികടക്കാൻ തപാൽ വഴി പഴങ്ങൾ വിതരണം ചെയ്തു ബീഹാർ സർക്കാർ. ലിച്ചിയും മാമ്പഴവും അടക്കം ഉള്ള പഴങ്ങളാണ് തപാൽ വകുപ്പിൽ കൂടെ ആളുകളിലേക്ക് എത്തുന്നത്. രണ്ടു കിലോഗ്രാം വരെ ലിച്ചിയും അഞ്ചു കിലോഗ്രാം വരെ മാമ്പഴങ്ങളുമാണ് എത്തിച്ചു നല്‍കുന്നത്.
ബിഹാര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും ഉപഭോക്താക്കള്‍ക്ക് പഴങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.
പൊതുജനങ്ങളുടെ ഇടയില്‍ ഡിമാന്‍ഡ് ഉണ്ടായിട്ടും കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ പഴങ്ങൾ എത്തിക്കാൻ കഴിയാതെ വന്നു. ലോക്ക് ഡൗൺ നീണ്ടു പോകുന്നതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതോടെയാണ് പുത്തൻ ആശയവുമായി സർക്കാർ രംഗത്ത് വന്നത്. ഇതുവരെ 4400 കിലോഗ്രാമോളം ലിച്ചി വിതരണം ചെയ്തു കഴിഞ്ഞു. പദ്ധതി വിജയകരമായതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് അധികൃതരുടെ നീക്കം.