ട്വന്റി 20 വനിതാ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീം ഫൈനലിൽ. ഇംഗ്ളണ്ടിനെതിരായ സെമി മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഇന്ത്യൻ പെൺപടയ്ക്ക് ഫൈനലിലേക്കുള്ള വഴി തെളിഞ്ഞത്.
ഇന്ത്യൻ സമയം രാവിലെ 9.30 മണിക്ക് സിഡ്നിയിൽ നടക്കേണ്ടിയിരുന്ന സെമിഫൈനലിൽ മഴ കാരണം ടോസ് ചെയ്യാൻ പോലും കഴിയാതെയാണ് ഉപേക്ഷിച്ചത്. സെമിഫൈനലിന് റിസർവ് ദിനം ഉണ്ടായിരുന്നില്ല അതിനാൽ ഗ്രൂപ്പ് മത്സരങ്ങളിൽ എറ്റവുമധികം പോയിന്റ് നേടിയ ടീമിനെ ഫൈനലിലേക്ക് പരിഗണിക്കുകയായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായിട്ടാണ് ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളിൽ ജയിച്ച് ആറുപോയിന്റുമാണ് ഇംഗ്ലീഷ് വനിതകൾ സെമിഫൈനൽ പോരാട്ടത്തിനെത്തിയത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇംഗ്ളണ്ടിനോട് ഇന്ത്യ തോറ്റിരുന്നു.