കോവിഡ് ബാധിച്ചതിനാൽ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ അധ്യാപികയെ സസ്പെൻഡ് ചെയ്ത മലപ്പുറം ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്.
കൊവിഡ് ബാധിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താതിരിക്കാൻ മതിയായ കാരണമല്ല എന്നു ചൂണ്ടിക്കാട്ടി
കഴിഞ്ഞമാസം 16 ന് പരാതിക്കാരിയെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സസ്പെൻഷൻ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
വേങ്ങര നിയോജക മണ്ഡലത്തിലെ പോളിംഗ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്. കൊവിഡ് പോസിറ്റീവായ വിവരം മാർച്ച് 24 ന് തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞമാസം രണ്ടിന് കൊവിഡ് നെഗറ്റീവാകുകയും ഒമ്പത് വരെ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. എന്നാൽ കൊവിഡ് പോസിറ്റീവാകുന്നത് തിരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാൻ മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്പെൻഡ് ചെയ്തത് എന്ന് അധ്യാപിക പരാതിയിൽ പറയുന്നു.