പൂര്‍ണ്ണമായും സോളാര്‍ പവറിൽ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഒരേ ഒരു വിമാനത്താവളമെന്ന പദവി അലങ്കരിക്കുന്ന കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ഇതാ മറ്റൊരു അന്താരാഷ്ട്ര നേട്ടത്തിന് തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട് (സോളാര്‍ പാനലുകളുപയോഗിച്ച് നിര്‍മ്മിക്കുന്ന കാര്‍പോര്‍ട്ട്) സ്വന്തമാക്കുകയെന്നതാണ് സിയാല്‍ ലക്ഷ്യം വെക്കുന്ന പുതിയ നേട്ടം. നാല് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുളള സോളാര്‍ കാര്‍പോര്‍ട്ട് സ്വന്തമായുളള ജര്‍മ്മനിയിലെ വീസ് വിമാനത്താവളമാണ് ഈ രംഗത്ത് ഒന്നാം സ്ഥാനം കയ്യടക്കിവച്ചിരിക്കുന്നത്.
നിലവിലെ സോളാര്‍ കാര്‍പോര്‍ട്ട് ഉള്‍പ്പെടെ ഏട്ട് സോളാര്‍ പ്ലാന്‍റുകളില്‍ നിന്നായി 30 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുളള ശേഷി ഇപ്പോള്‍ സിയാലിനുണ്ട്. രണ്ടാമെത്തെ കാര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നത് സ്റ്റര്‍ലിന്‍ ആന്‍ഡ് വില്‍സണ്‍ കമ്പനിയാണ്.
കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ നിര്‍മ്മിച്ചിരിക്കുന്ന സോളാര്‍ കാര്‍പോര്‍ട്ടില്‍ നിന്ന് 2.7 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പദന ശേഷിയുണ്ട്. ഈ വര്‍ഷം മെയ് മാസത്തോടെ ആഭ്യന്തര ടെര്‍മിനലില്‍ കമ്മീഷന്‍ ചെയ്യുന്ന 2.4 മെഗാവാട്ട് സോളാര്‍ കാര്‍പോര്‍ട്ട് എത്തുന്നതോടെ കൊച്ചിയിലെ സോളര്‍ കാര്‍പോര്‍ട്ടുകളില്‍ നിന്നുളള ആകെ ഉല്‍പ്പാദനം 5.1 മെഗാവാട്ടായി ഉയരും. ഇതോടെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട് സ്വന്തമായിട്ടുളള വിമാനത്താവളമായി സിയാല്‍ മാറും.