ടീഷർട്ട് അനുവാദം കൂടാതെ ഇട്ട് നോക്കിയതിനെത്തുടർന്ന് തർക്കം. സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാക്കൾ. മാഹാരാഷ്ട്രയിലെ നാഗ്പുരിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ശുഭം ഹരാനെ എന്ന യുവാവിനെയാണ് പട്ടാപ്പകല്‍ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ശുഭം ഹരാനെയുടെ സുഹൃത്തായ അക്ഷയ് അസോളിന്‍റെ സഹോദരൻ പ്രയാഗ് അസോളാണ് പട്ടാപ്പകൽ നാട്ടുകാർ നോക്കി നില്‍ക്കേ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ശുഭം ഹരാനെ, പ്രയാഗിന്റെ ജ്യേഷ്ഠനായ അക്ഷയ് അസോള്‍ വാങ്ങിയ പുതിയ ടീ ഷർട്ട് ധരിച്ചിരുന്നു. 300 രൂപയ്ക്ക് വാങ്ങിയ ടീ ഷർട്ട് അക്ഷയുടെ അനുവാദമില്ലാതെയാണ് ശുഭം ധരിച്ചത്. ഇത് ഇഷ്ടപ്പെടാത്ത അക്ഷയും പ്രയാഗും തമ്മിൽ വാക്കേറ്റമുണ്ടായി. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ടീ ഷർട്ടിനെ ചൊല്ലി തർക്കത്തിലായിരുന്നു.
ടീ ഷർട്ട് ഉപയോഗിച്ചതിൽ അക്ഷയ് വഴക്ക് തുടർന്നതോടെ, ടീഷർട്ടിന്‍റെ പണം വാങ്ങി മിണ്ടാതിരിക്കെന്ന് പറഞ്ഞ് ശുഭം കുറച്ച് നോട്ടുകൾ വാരി അക്ഷയ്ക്കെതിരെ എറിഞ്ഞു. ഇതോടെ അക്ഷയ്ക്ക് പ്രയോഗിനോടുള്ള ദേഷ്യം കൂടി. അതേസമയം, ഈ സംഭവത്തിന് പിന്നാലെ അക്ഷയ് ശുഭം ഹരാനെക്കെതിരേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ശുഭം ഹരാനെ തന്നെ മര്‍ദിച്ചെന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാല്‍, പൊലീസ് ഈ പരാതിയില്‍ തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
തുടർന്നാണ് വിഷയം സംസാരിച്ചുതീര്‍ക്കാമെന്ന് പറഞ്ഞ് ഞായറാഴ്ച അക്ഷയിന്റെ അനുജനായ പ്രയാഗ് അസോൾ ശുഭം ഹരാനെയെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് പ്രകോപിതനായ പ്രയാഗ് അസോൾ ശുഭത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.