മണ്‍വിള ഫാമിലി പ്ലാസ്റ്റിക് യൂണിറ്റില്‍ തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് കുറ്റം സമ്മതിച്ചത്. ബിമല്‍ തീയിടുകയും ബിനു സഹായിക്കുകയുമാണ് ചെയ്തത്. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തീവെച്ചത്. ഇക്കണോമിക്‌സ് സ്‌റ്റോറിലെ ജീവനക്കാരാണ് ഇവര്‍.സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം കമ്പനിയിലെ നാല് ഇതരസംസ്ഥാനതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. തീപിടിത്തം നടന്ന ദിവസം ജോലി സമയം കഴിഞ്ഞ് ഇവർ മൂന്നാം നിലയിലെ സ്റ്റോറിലേക്കു കയറുന്ന സിസിടിവി ദൃശ്യം ലഭിച്ചതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്തത്. തീപിടിത്തം ഉണ്ടാകുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പാണ് ഇവർ ആദ്യം തീപിടിത്തം നടന്ന കെട്ടിടത്തിലേക്കു പ്രവേശിച്ചത്. പത്തു വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ജോലി സമയം കഴിഞ്ഞ് എന്തിനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവേശിച്ചതെന്ന് അന്വേഷിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ ഒരാള്‍ക്ക് മനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാന്‍ അന്വേഷണം തുടരും.