അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാൾ ആലഞ്ചേരിക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പുറത്ത്. അതിരൂപതയോട് വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത് സഭയ്ക്ക് കരുതിക്കൂട്ടി അന്യായ നഷ്ടം വരുത്തിവച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അതിരുപതയ്ക്ക് 27 കോടി രൂപ കിട്ടേട്ട വസ്തു 36 യൂണിറ്റുകളായി 13.50 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 406, 415 എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
എഫ് ഐ ആറിൽ പറയുന്നതിങ്ങനെ:
‘ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ ആവലാതിക്കാരന്‍ സഭാംഗമായിട്ടുള്ള എറണാകുളം-അങ്കമാലി അതിരൂപതയെ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത് സഭയ്ക്ക് അന്യായ നഷ്ടം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി സഭയുടെ ഉടമസ്ഥതയിലും അധികാരത്തില്‍പെട്ടതും അഞ്ച് വിവിധ സ്ഥലങ്ങളില്‍ കിടക്കുന്നതുമായ സെന്റ് ഒന്നിന് 9 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്ന ആകെ 301.76 സെന്റ് സ്ഥലം 27,15,84,000 രൂപയ്ക്ക് വില്‍ക്കാനുള്ള സഭയുടെ തീരുമാനത്തിനും നിര്‍ദേശത്തിനും വിരുദ്ധമായി പ്രതികള്‍ 06.07.2016 നും 05.09.2017നും ഇടയ്ക്കുള്ള കാലയളവില്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയ പ്രസ്തുത സ്ഥലങ്ങള്‍ 36 യൂണിറ്റുകളായി 13,51,44,260 രൂപയ്ക്ക് വില്പ നടത്തി വിശ്വാസ വഞ്ചന നടത്തിയ എറണാകുളം അങ്കമാലി അതിരൂപതയെ ചതി ചെയ്തു’ എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഒന്നാം പ്രതി. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, സാജു വര്‍ഗീസ് എന്നിവരാണ് മറ്റു പ്രതികള്‍.